2 Samuel 1

1ശൗലിന്റെ മരണശേഷം, ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർക്കുകയും ചെയ്ത ശേഷം 2മൂന്നാം ദിവസം ഒരു പുരുഷൻ തന്റെ വസ്ത്രങ്ങൾ കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്ന് വന്നു, അവൻ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.

3ദാവീദ് അവനോട്: “നീ എവിടെ നിന്നു വരുന്നു” എന്ന് ചോദിച്ചതിന്: “ഞാൻ യിസ്രായേൽപാളയത്തിൽനിന്ന് രക്ഷപ്പെട്ടുപോരുകയാകുന്നു” എന്ന് അവൻ പറഞ്ഞു. 4ദാവീദ് അവനോട് ചോദിച്ചത്: “കാര്യം എന്തായി? ദയവായി എന്നോട് പറയുക.” അതിന് അവൻ: “ജനം യുദ്ധത്തിൽ തോറ്റോടി; ജനത്തിൽ അനേകർ മരിച്ചുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ കൊല്ലപ്പെട്ടു” എന്ന് ഉത്തരം പറഞ്ഞു. 5വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട് ദാവീദ്: “ശൗലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടത് നീ എങ്ങനെ അറിഞ്ഞു” എന്നു ചോദിച്ചതിന്

6വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യാദൃശ്ചികമായി ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു; 7അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: ‘അടിയൻ ഇതാ’ എന്ന് ഞാൻ ഉത്തരം പറഞ്ഞു.

8‘നീ ആർ’ എന്ന് അവൻ എന്നോട് ചോദിച്ചതിന്: ‘ഞാൻ ഒരു അമാലേക്യൻ’ എന്ന് ഉത്തരം പറഞ്ഞു. 9അവൻ പിന്നെയും എന്നോട്: ‘ദയവായി എന്റെ അടുത്തുവന്ന് എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ട് എനിക്ക് പരിഭ്രമം പിടിച്ചിരിക്കുന്നു’ എന്ന് പറഞ്ഞു. 10അതുകൊണ്ട് ഞാൻ അടുത്തുചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്ന് ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കാപ്പും ഞാൻ എടുത്ത് ഇവിടെ എന്റെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.”

11ഉടനെ ദാവീദ് തന്റെ വസ്ത്രം വലിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു. 12അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ വീണുപോയതുകൊണ്ട് വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു. 13ദാവീദ് വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട്: “നീ എവിടുത്തുകാരൻ” എന്ന് ചോദിച്ചതിന്: “ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ” എന്ന് ഉത്തരം പറഞ്ഞു.

14ദാവീദ് അവനോട്: “യഹോവയുടെ അഭിഷിക്തനെ കൊല്ലേണ്ടതിന് നിന്റെ കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞത് എങ്ങനെ” എന്ന് പറഞ്ഞു. 15പിന്നെ ദാവീദ് യൗവനക്കാരിൽ ഒരുവനെ വിളിച്ചു: “ചെന്ന് അവനെ വെട്ടിക്കളക” എന്നു പറഞ്ഞു. 16അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോട്: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്ന് നിന്റെ വായ്കൊണ്ടുതന്നെ നിനക്ക് വിരോധമായി സാക്ഷീകരിച്ചുവല്ലോ” എന്നു പറഞ്ഞു.

17അതിനുശേഷം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം ചൊല്ലി- 18അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം
1:18 ധനുർഗ്ഗീതം വിൽപ്പാട്ട്
പഠിപ്പിപ്പാൻ കല്പിച്ചു; അത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-

19“യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി;
വീരന്മാർ പട്ടുപോയത് എങ്ങനെ!
20ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ;
അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ;
ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ;
അഗ്രചർമ്മികളുടെ കന്യകമാർ ജയംഘോഷിക്കരുതേ.

21ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും

വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ.
അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്;
ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.
22കൊല്ലപ്പെട്ടവരുടെ രക്തവും
വീരന്മാരുടെ മേദസ്സും വിട്ട്
യോനാഥാന്റെ വില്ല് പിന്തിരിഞ്ഞില്ല;
ശൗലിന്റെ വാൾ ശൂന്യമായി മടങ്ങിവന്നതുമില്ല.

23ശൗലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു;

മരണത്തിലും അവർ വേർപിരിഞ്ഞില്ല.
അവർ കഴുകന്മാരിലും വേഗവാന്മാർ,
സിംഹങ്ങളിലും ശക്തിമാന്മാർ.
24യിസ്രായേൽപുത്രിമാരേ,
ശൗലിനെച്ചൊല്ലി കരവിൻ
അവൻ നിങ്ങളെ ആഡംബരത്തോടുകൂടിയുള്ള കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു
നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.

25യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ!

നിന്റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടല്ലോ.
26എന്റെ സഹോദരൻ യോനാഥാനേ,
നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു;
നീ എനിക്കു അതിവത്സലൻ ആയിരുന്നു;
എന്നോടുള്ള നിൻപ്രേമം ആശ്ചര്യമായത്, സ്ത്രീയുടെ പ്രേമത്തിലും കവിയുന്നത്.
വീരന്മാർ വീണുപോയത് എങ്ങനെ;
യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!”
27

Copyright information for MalULB